Friday 3 October 2014

നദീദിനം ആചരിച്ചു

മീനച്ചില്  നദീ സംരക്ഷണ  ആഭിമുഖ്യത്തില് ഈരാറ്റുപേട്ടയില്  നദീ ഓഡിറ്റ്‌ , സെമിനാര് കൂട്ട ഓട്ടം നദീ സംരക്ഷണ പ്രതിജ്ഞ എന്നീ  പരിപാടികളോട് കൂടി നദീദിനം ആചരിച്ചു. കേരള നദീസംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്  സമിതി പ്രസിഡന്റ് എന് അപ്പുക്കുട്ടന്  പിള്ള,വിഷയാവതാരകന്   ഡോ. സി. എം. ജോയി, ഡോ എസ്. രാമചന്ദ്രന് , സി.റോസ് വൈപ്പന , കെ ബിനു, കെ. എം സുലൈമാന്  എബി എമ്മനുവല്  മുതലായവര് പങ്കെടുത്തു.ഈരാറ്റുപേട്ട പൂഞ്ഞാര് മേഖല കളിലെ വിദ്യാലയങ്ങളിലെ വിദ്യാര്ഥി കള് പങ്കെടുത്ത കൂട്ട്യോട്ടത്തി നു  പ്രശസ്ത   സിനിമാ നടന്  അനൂപ്‌ ചന്ദ്രന്  നേതൃത്വം നല്കി.

Sunday 1 June 2014

ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികള്‍ക്കും സ്തുതി

സണ്ണി പൈകട
'ആനന്ദം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ...', ഇത് ഒരു പരസ്യ വാചകത്തിന്റെ ഭാഗമാണ്. കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം ഇപ്പോള്‍ ഈ മാനസികാവസ്ഥയിലാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്ഫലം പുറത്ത് വന്ന് ഇടുക്കിയിലെ ഇടതുവിജയം ഉറപ്പായപ്പോള്‍ ആവേശപൂര്‍വ്വം അവിടുത്തെ ബിഷപ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ കണ്‍വീനറുടെ സ്വരത്തില്‍ പ്രതികരിച്ചത് തന്നെ ഈ മാനസികാവസ്ഥയുടെ തെളിവാണ് 
തങ്ങള്‍ നിശ്ചയിക്കുന്നതുപോലെ പൊതുകാര്യങ്ങള്‍ നടക്കുന്നു എന്നറിയുമ്പോള്‍ ആര്‍ക്കാണ് സന്തോഷവും അഭിമാനവും അല്‍പം ഹുങ്കും തോന്നാത്തത്. ഇത്തരം ലൗകിക സ്വഭാവങ്ങള്‍ കൊഴിച്ചുകളഞ്ഞ് സ്ഥിതപ്രജ്ഞരായിത്തീര്‍ന്ന ആചാര്യന്‍മാരല്ലല്ലോ ഇക്കാലത്ത് ഇടയസിംഹാസനങ്ങളില്‍ വാണരുളുന്നത് എന്ന് നമ്മുക്ക് സമാധാനിക്കാം.
മതപൗരോഹിത്യങ്ങളും സമുദായ നേതൃത്വങ്ങളും ജയരാജഭാഷയില്‍ പ്രതികരിക്കുന്നതും പെരുമാറുന്നതും എന്തുകൊണ്ടാണെന്ന് ജനാധിപത്യബോധമുള്ളവര്‍ ആലോചിക്കണം. തിരഞ്ഞെടുപ്പുകള്‍ ഇനിയും വരും. ജനപ്രതിനിധികളെ പൗരോഹിത്യം നിശ്ചയിക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുന്നത് ആത്മാഭിമാനബോധമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഉള്‍ക്കൊള്ളാനാകുമോ?. പൗരോഹിത്യം അതതുകാലത്തെ ഭരണകൂടങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങളുയര്‍ത്താന്‍ ശ്രമിക്കുന്നത് പുതിയകാര്യമല്ല. പൊതുസമൂഹത്തിന്റെ നന്മയെ കരുതിയുള്ള മൂല്യാധിഷ്ഠിത നിലപാടുകളുടെ സമ്മര്‍ദ്ദങ്ങളല്ല അവരുയര്‍ത്താറുള്ളത്. സ്വന്തം കുഞ്ഞാടുകളുടെ ശ്രേയസ്സ് ലക്ഷ്യമാക്കിയുള്ള സമ്മര്‍ദ്ദതന്ത്രങ്ങളുമല്ല. സ്വന്തംനിയന്ത്രണത്തിലുള്ള സ്ഥാപനവല്‍കൃത സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനും
  ബലപ്പെടുത്തുന്നതിനുമുള്ള താല്‍പ്പര്യങ്ങളാണ് മറ്റുപല രൂപത്തില്‍ പൗരോഹിത്യത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളത് .എന്നാല്‍ പ്രസ്താവനകളും ആഹ്വാനങ്ങളും വഴി ചില ബഹളങ്ങളുണ്ടാക്കാന്‍ കഴിയുന്നതിനപ്പുറത്ത് വന്‍തോതില്‍ ജനങ്ങളെ സമരസജ്ജരാക്കാന്‍ സമീപകാലത്തൊന്നും പൗരോഹിത്യത്തിന് കഴിഞ്ഞിരുന്നില്ല. അതിന് ആഗ്രഹിക്കാഞ്ഞിട്ടോ ശ്രമിക്കാഞ്ഞിട്ടോ അല്ല; മറിച്ച് കുഞ്ഞാടുകളെ പറ്റം പറ്റമായി അണികളായി കിട്ടുന്നുണ്ടായിരുന്നില്ല. വിമോചനസമരകാലത്തിനു ശേഷം ഗാഡ്ഗില്‍ കാലത്തിലാണ് വന്‍തോതില്‍ ജനങ്ങളെ തെരുവിലിറക്കാന്‍ പൗരോഹിത്യത്തിന് കഴിഞ്ഞത് , ഇടയന്‍മാരെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരുന്ന തിരിച്ചറിവില്‍ നിന്ന്, തങ്ങളുടെ രക്ഷകര്‍ ഇവരല്ലാതെ മറ്റാരാണ് എന്ന നിസ്സഹായതാബോധത്തിലേക്ക് കുഞ്ഞാടുകള്‍ കൂപ്പുകുത്തി. പൊതുവില്‍ ഇടയന്‍മാരുടെ രാഷ്ട്രീയ ഇടപെടലുകളും ഇടങ്കോലുകളും ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയിട്ടുള്ള വിശ്വാസികള്‍ ഉള്‍പ്പെടെ അവര്‍ക്കു പിന്നില്‍ അണിനിരന്നു. ഇതൊരു പിന്നോട്ടു നടത്തമാണ്. ഇടയന്മാരുമായി നേരിട്ട് ഇടയാന്‍ ചുരുക്കം ചില 'പുലി'ക്കുന്നന്‍മാരെ ഉണ്ടായിരുന്നുള്ളു എങ്കിലും അത്തരമാളുകള്‍ ഉയര്‍ത്തിപ്പിടിച്ച മനോഭാവം വ്യാപകമാവുന്നുണ്ടായിരുന്നു. ''യേശുവിലാണെന്‍ വിശ്വാസം കീശയിലാണെന്‍ ആശ്വാസം'' എന്ന വിളിക്കാത്ത മുദ്രാവാക്യം പൗരോഹിത്യത്തിന്റെ തിരുനെറ്റിയില്‍ എഴുതിവച്ചിരിക്കുന്നത് വായിക്കാന്‍ ശേഷിയുള്ള വിശ്വാസികളുടെ എണ്ണം ചെറുതല്ലായിരുന്നു. ദശകങ്ങള്‍ കൊണ്ടുണ്ടായിവന്ന ഈ മാറ്റളെല്ലാം അസാധുവാക്കാന്‍ കിട്ടിയ ആയുധങ്ങളായി ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ ഉദ്ദേശ ശുദ്ധിയുള്ള ഒന്നാണെന്ന് ആ വിഷയത്തെക്കുറിച്ച് പ്രാഥമിക ധാരണയുള്ളവരെല്ലാം സമ്മതിക്കും. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍, അത് തയ്യാറാക്കിയ വിദഗ്ദന്മാരുടെ ജനബന്ധമില്ലായ്മയില്‍ നിന്നുണ്ടായ ചില വീഴ്ചകളുണ്ടെന്നതും ജനകീയ തലത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നവര്‍ അംഗീകരിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉദ്ദേശശുദ്ധിയില്ലാത്തതും പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണ്ണയത്തില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണെന്നതും വ്യക്തമാണ്. ഈ റിപ്പോര്‍ട്ടുകളുടെ ഫലമായി പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്കിടയിലുണ്ടായ അങ്കലാപ്പ് തങ്ങള്‍ക്ക് കൃഷിയിറക്കാനുള്ള വളക്കൂറുള്ള മണ്ണാണെന്ന തിരിച്ചറിവ് പൗരോഹിത്യത്തിനുണ്ടായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍ യഥാസമയം ജനമദ്ധ്യത്തിലവതരിപ്പിക്കാനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള ജനാഭിപ്രായരൂപീകരണത്തിന് മുന്‍കൈയെടുക്കേണ്ട രാഷ്ടീയ കക്ഷികള്‍ നിര്‍ബ്ദതപുലര്‍ത്തി. ആ നിശബ്ദത തന്ത്രപരമായിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല. പശ്ചിമഘട്ട മേഖലയിലെ ഖനനതാല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ ഉയര്‍ന്ന രാഷ്ട്രീയ നേതൃത്വമണ്ഡലത്തിലുള്ളര്‍ കൂടിയാണല്ലോ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അവഗണിക്കാനുള്ള കാരണം പ്രതീക്ഷിച്ചിരുന്നതുപോലുള്ള നിസ്സംഗതയാണവര്‍ പുലര്‍ത്തിയത്. ഇതാണ് പൗരോഹിത്യം ഉപയോഗിച്ച അവസരം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വലിയ ജനപിന്തുണയോടെ പ്രതിരോധനിര കെട്ടിപ്പടുത്തവര്‍ക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയും ജനങ്ങളെ അണിനിരത്തുക എളുപ്പമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ചത് പൗരോഹിത്യത്തിന്റെ രാഷ്ട്രീയ ശാക്തീകരണമായിരുന്നു. ഇടയന്മാര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ പരസ്യമായി വിരട്ടാന്‍ മാത്രം കരുത്തരായി. പിന്നില്‍ അണിനിരന്ന ജനങ്ങളുടെ ശക്തി കൊണ്ടാണവര്‍ക്ക് അങ്ങനെ ചെയ്യാനായത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിരുദ്ധ സമരത്തിന്റെ കൊടി കത്തോലിക്കാ പൗരോഹിത്യത്തിന്റെ കൈകളില്‍ നിന്ന് ഏറ്റെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ ഇതര സമുദായ നേതൃത്വങ്ങള്‍ക്കോ കഴിഞ്ഞില്ല. എല്ലാവരും പിന്നണിപ്പോരാളികളായി സ്വയം ചുരുങ്ങി കത്തോലിക്കാ പൗരോഹിത്യത്തിന് കരുത്ത് പകര്‍ന്നു. പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ പ്രതിഷേധക്കരുത്തില്‍ പൗരോഹിത്യം നിലവിട്ട് പെരുമാറാനും അട്ടഹാസങ്ങള്‍ മുഴക്കാനും തുടങ്ങി. പി.ടി തോമസിന്റെ ശവഘോഷയാത്ര മുതല്‍ കൊട്ടിയൂര്‍മേഖലയിലെ അഴിഞ്ഞാട്ടങ്ങള്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്.
പൗരോഹിത്യത്തിന്റെ നീക്കങ്ങളെല്ലാം എത്ര നിലവാരം കുറഞ്ഞതായിരുന്നു എങ്കിലും അവയെല്ലാം അവരുടെ നിഗൂഢ ലക്ഷ്യങ്ങളിലേക്ക് മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരുന്നു. ഇടതുപക്ഷം നാല് വോട്ടിന്റെ മോഹവലയത്തില്‍പെട്ട് പൗരോഹിത്യ നേതൃത്വത്തില്‍ കീഴില്‍ അഭയം പ്രാപിച്ചപ്പോള്‍ മുതല്‍ പൗരോഹിത്യരാഷ്ട്രീയത്തിന്റെ വിജയമാരംഭിക്കുകയായിരുന്നു. പി.ടി. തോമസിന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ പൗരോഹിത്യം രണ്ടാം വിജയമാഘോഷിച്ചു. ജോയിസിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മൂന്നാം വിജയം. ജോയിസിന്റെ നല്ല ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ സമ്പൂര്‍ണ്ണവിജയം. മലയോരമേഖലയിലെ മണ്ഡലങ്ങളിലെല്ലാം തന്നെ കേരളകോണ്‍ഗ്രസ്സിന്റെതൊഴികെയുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒന്നുങ്കില്‍ പരാജയം അല്ലെങ്കില്‍ ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവ്. ഇനി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പിലാക്കിയാലുമില്ലെങ്കിലും ആര്‍ക്കുചേതം.
 ! തങ്ങളുടെ കരുത്തും അധീശത്വവും ഇതുപോലെ തെളിയിക്കാന്‍ സമീപകാലത്തൊന്നും മറ്റൊരവസരം കിട്ടിയില്ലെങ്കിലും ഈ വിജയം നല്‍കിയ വിലപേശല്‍ശേഷി ഉപയോഗപ്പെടുത്തി ഏറെക്കാലം മുന്നോട്ടുപോകാനാവുമെന്ന് പൗരോഹിത്യത്തിനറിയാം. ഇലക്ഷന് മുമ്പും ശേഷവും കേരളത്തിലും ദേശീയ തലത്തിലും നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ രാഷ്ട്രീയ വിശകലനങ്ങളും മത-ജാതി മാനദണ്ഡങ്ങളെ മാത്രമടിസ്ഥാനമാക്കിയാണെന്നത് പൗരോഹിത്യത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഈ രാജ്യത്ത് മാധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും കണ്ണില്‍ പൗരന്‍മാരില്ലാതാവുകയും ഹിന്ദുവും, മുസ്ലീമും, കത്തോലിക്കനും, യാദവനും, കുര്‍മിയും മറ്റും മാത്രം അവശേഷിക്കുകയും ചെയ്തിരിക്കുന്ന നല്ലകാലമോര്‍ത്ത് പൗരോഹിത്യത്തിന് സന്തോഷിക്കാം. 
മേല്‍സൂചിപ്പിച്ച നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ കാണികളുടെ റോള്‍പോലും ലഭിക്കാതെ പോയ് ഒരു വിഭാഗമാണ് കേരളത്തിലെ പരിസ്ഥിതിവാദികള്‍. പശ്ചിമഘട്ടസംരക്ഷണകാര്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനപ്പുറമോ ഇപ്പുറമോ ഒന്നുമില്ല എന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടെടുക്കുകയാണവര്‍ ചെയ്തത്. സാധാരണ ജനങ്ങളുമായി ബന്ധമില്ലാതെയും സ്വന്തം ജീവിത ഇടങ്ങളില്‍ ഉണ്ടാവുന്ന പാരിസ്ഥിതിക തിരിച്ചടികളില്‍ പ്രതികരണമില്ലാതെയും, മറ്റെവിടെയെങ്കിലും ഉണ്ടാകുന്ന പാരിസ്ഥിതിക തിരിച്ചടികളിലെ ഇരകള്‍ നടത്തുന്ന സമരങ്ങളില്‍ ഐക്യദാര്‍ഢ്യതീര്‍ത്ഥാടനം നടത്തിയും, ചാനലുകളില്‍ വിശകലനം നടത്തിയും പരിസ്ഥിതിവാദി ചമഞ്ഞു നടക്കുന്ന അത്തരമാളുകള്‍ക്ക് എങ്ങനെ യാഥാര്‍ത്ഥ്യബോധത്തോടെ ഒരു വിഷയത്തില്‍ നിലപാടെടുക്കാനാവും. ഒരു ജനതയുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ ആ ജനതയുടെ ജീവിത സാഹചര്യങ്ങളിലൂടെ കാര്യങ്ങളെ വായിച്ചറിയുവാനുള്ള കാഴ്ചയുടെ തെളിച്ചമില്ലാത്തവര്‍ കര്‍ഷകരോട്, സ്റ്റാന്‍ഡപ്പ്, നിങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ? എന്ന ഒരേ ഒരു ചോദ്യമുന്നയിക്കുന്നതാണ് കണ്ടത്. പട്ടണങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിച്ച്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകരെ പശ്ചിമഘട്ടത്തില്‍ നിന്ന് കുടിയിറക്കാന്‍ ഒരു വാചകം പോലും പറഞ്ഞിട്ടില്ല എന്ന് പല തവണ ആവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനമാണ് നടന്നത്. ഏതു റിപ്പോര്‍ട്ടും അത് ബാധിക്കുന്ന ജനങ്ങളുടെ കണ്ണുകളിലൂടെയും അനുഭവങ്ങളിലൂടെയും നോക്കിക്കാണാന്‍ ഉള്ള വിനയവും ബൗദ്ധിക തുറവിയുമുള്ളവര്‍ക്കെ ആ ജനങ്ങളുമായി ഫലപ്രദമായി സംവാദിക്കാനാവു. വളരെ വൈകി യൂത്ത് ഡയലോഗ് എന്ന ഒരു കൂട്ടായ്മ ആ വഴിക്കൊരു ശ്രമം നടത്തിയതും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിട്ട് വേണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ എന്ന ഒരു നിലപാടെടുത്തതും മാത്രമാണ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ശേഷം ആ വിഷയവുമായി ബന്ധപെട്ട് പരിസ്ഥിതിവാദികളില്‍ നിന്നുണ്ടായ ക്രിയാത്മക നിലപാടുകള്‍. യഥാസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പരിമിതികളെക്കുറിച്ച് തുറന്ന നിലപാടെടുക്കാന്‍ പരിസ്ഥിതിവാദികള്‍ക്ക് എങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ പൗരോഹിത്യത്തിന് ഈ വിധത്തിലൊരു ഏകപക്ഷീയ വിജയമുണ്ടാകുമായിരുന്നില്ല. ഇതെല്ലാമറിയാവുന്ന പൗരോഹിത്യം ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികള്‍ക്കും സ്തുതി പറയും എന്നുറപ്പാണ്

Wednesday 5 February 2014

പ്ലാച്ചിമട വീണ്ടും സമരഭൂമിയാകുന്നു.

Published On: Tue, Feb 4th, 2014

1555569_537867732977381_656005418_n
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ രാഷ്ട്രപതി ഒപ്പുവെക്കുക, കോര്‍പ്പറേറ്റ് വഞ്ചനകള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലാച്ചിമട കൊക്കോകോള കമ്പനിക്കുമുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. സമരസമിതി പ്രവര്‍ത്തകരായ സി.എസ്.ശാന്തി, കെ.വി.ബിജു, ലുക്മാന്‍ എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. മുന്‍മന്ത്രി വി.സി.കബീര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരവധി രാഷ്ട്രീയപരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി എത്തി.
കേരളത്തിലെ ജനകീയ – പരിസ്ഥിതി സമരങ്ങള്‍ക്ക് മാതൃകയായ പ്ലാച്ചിമട ഇതോടെ വീണ്ടും സമരഭൂമിയാകുകയാണ്. ലോകശ്രദ്ധയാകര്‍ഷിച്ച പ്ലാച്ചിമട സമരം ഭാഗികമായി വിജയം തന്നെയാണ്. വര്‍ഷങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. ആ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ നിയമസഭ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഐക്യകണ്‌ഠേന പാസ്സാക്കുകയും ചെയ്തു. എന്നാല്‍ ഇന്നും അതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല. അതില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒട്ടും വേവലാതിയില്ല. നിയമസഭ പാസാക്കിയ ഒരു ബില്ലിനെയാണ് കോളയുടെ നിയമോപദേശത്തിന്റെ പുറത്ത് കേന്ദ്രം അട്ടിമറിക്കുന്നത്. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്ന ബില്ലിന്റെ പകര്‍പ്പ് പ്രസിഡന്റിന്റെ ഓഫീസിലെത്തിയിട്ടില്ലത്രെ. ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഭാര്യയാണ് കൊക്കക്കോളയുടെ അഭിഭാഷക എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
ഒരു ബഹുരാഷ്ട്രകമ്പനിക്കുമുന്നില്‍ ഇന്ത്യന്‍ ജനാധിപത്യം മുട്ടുകുത്തുന്ന കാഴ്ചയാണിത്. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാകേണ്ട നിയമസഭക്ക് അതില്‍ ഒരു പരാതിയുമില്ല. കേരളത്തിലെ വെറും ഇരുനൂറോളം വരുന്ന തോട്ടമുടമകള്‍ക്ക് അഞ്ചു ശതമാനം ഭൂമി ടൂറിസമടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് പ്രത്യേക സെക്രട്ടറിയെ നിയമിച്ച് കേന്ദ്രത്തിന്റെ അനുമതി നേടിയെടുക്കാന്‍ ഈ സര്‍ക്കാരിന് ഒരു മടിയുമുണ്ടായില്ല. എന്നാല്‍ പ്ലാച്ചിമടയിലെ ആദിവാസികളടക്കമുള്ള പാവങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലിന് അനുമതി വാങ്ങാന്‍ ഒരു ശ്രമവുമില്ല. തങ്ങള്‍ ഭരിക്കുമ്പോള്‍ ഐക്യകണ്‌ഠേന പാസ്സാക്കിയ ബില്ലിനു കേന്ദ്രത്തിന്റെ അനുമതി വാങ്ങാന്‍ പ്രതിപക്ഷത്തിനും താല്‍പ്പര്യമില്ല. എല്ലാ പാര്‍ട്ടികളും കുത്തക പണത്തിന്റെ ആവശ്യക്കരാണെന്ന യാഥാര്‍ത്ഥ്യം ഇതിലൂടെ ഒരിക്കല്‍ കൂടി വെളിവാകുന്നു.
സ്വന്തം മണ്ണും, വെള്ളവും മലീമസമാക്കിയ കമ്പനി നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന നിശ്ചയദാര്‍ഢ്യ്തതിലാണ് പ്ലാച്ചിമട നിവാസികളും സമരസമിതിയും. അതിനാല്‍ തന്നെ ഈ സമരത്തോട് ഐക്യപ്പെടേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണ്.
http://thecritic.in/archives/5829

Wednesday 29 January 2014

നമ്മുടെ കൃഷിയിടങ്ങളും വിദേശ റിയൽ എസ്റ്റേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതുമോ?

-:Marunadan Malayali:

Tuesday 21 January 2014

ചേനപ്പഴം

ചേനയുടെ കുല വന്ന ശേഷം പൂവിട്ടു കായ്‌ ആയി പഴുത്തതാണ് ഫോട്ടോയില്‍ കാണുന്നത്

Monday 13 January 2014

വഞ്ചിക്കപ്പെട്ട കര്‍ഷകര്‍


അഡ്വ. ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ സമരത്തിന്റെ മുന്‍നിരയില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തുന്നതിന് മത - രാഷ്ട്രീയ നേതൃത്വം നടത്തിയ ശ്രമം ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കുറെ കര്‍ഷകരെങ്കിലും പ്രത്യക്ഷ സമരത്തിനുണ്ട്. കര്‍ഷക മനസ്സ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായിക്കഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന്റെ ഫലമായി പരിസ്ഥിതി പ്രവര്‍ത്തനം ഏതോ കര്‍ഷക വിരുദ്ധ പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിക്കുന്നതിനും ഇടയായിട്ടുണ്ട്. കര്‍ഷകര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അംഗീകരിച്ചു വന്നു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇതെന്നത് ചരിത്രത്തിന്റെ ദുര്യോഗം.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കര്‍ഷകരുള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. ഇത്രകാലം ചര്‍ച്ചകളിലും സെമിനാറുകളിലും ഒതുങ്ങി നിന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക നടപടികളാണ് ഗാഡ്ഗില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇ.എസ്.ഐ. കണക്കാക്കിയതിലെ അപാകതകളെച്ചൊല്ലി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടാം. പക്ഷെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ? പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്കുള്ള ഒരു രക്ഷാകര പദ്ധതിയാണ് യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.
ഹരിതവിപ്ലവത്തിന്റെയും രാസവള-കീടനാശിനി അടിസ്ഥാനമാക്കിയുള്ള കൃഷിയുടെയും ദുരന്തഫലങ്ങള്‍ കര്‍ഷകനെ വേട്ടയാടുന്ന നാളുകളാണ് വരാനിരിക്കുന്നത്. എത്ര കിലോ വിഷം കീടനാശിനികളുടെയും കളനാശിനികളുടെയും രാസവളത്തിന്റെയും രൂപത്തില്‍ നമ്മളുടെ മണ്ണിലേയ്ക്ക് പ്രതിവര്‍ഷം തള്ളിവിടുന്നുണ്ടെന്ന് ഓരോ പ്രദേശത്തെയും കൃഷിയുടെ ഏകദേശകണക്ക് പരിശോധിച്ച് ആര്‍ക്കും ബോധ്യപ്പെടുന്നതെയുള്ളു. അത്തരത്തില്‍ മണ്ണ് മരിക്കുന്നുണ്ടെന്നത് യഥാര്‍ത്ഥ കര്‍ഷകരുടെ അനുഭവസാക്ഷ്യം തന്നെയാണ്. മണ്ണിലെ ക്ലേദാംശം മണ്ണ് മരിച്ചാല്‍ കൃഷിയുടെ ഭാവി ഇരുട്ടിലാകുമെന്ന് യഥാര്‍ത്ഥ കര്‍ഷകര്‍ക്കറിയാം. മൂന്നും നാലും പ്രാവശ്യം പ്ലാന്റിംഗ് നടത്തിയിട്ടുള്ളവയാണ് കേരളത്തിലെ മിക്ക റബ്ബര്‍ മേഖലകളും. ഇങ്ങനെ പോയാല്‍ ഇനി എത്ര തവണ റീപ്ലാന്റ് നടത്താനാവും. ഇത് യഥാര്‍ത്ഥ കര്‍ഷകരെ ബാധിക്കുന്ന കാര്യമാണ്. ഇതിനുള്ള പരിഹാരം കീടനാശിനി-രാസവിഷമുക്തമായ കൃഷിയിലേക്ക് ഘട്ടംഘട്ടമായി തിരിച്ചുപോകുക തന്നെയാണ്. അത് പറഞ്ഞ ഗാഡ്ഗില്ലിനെ നഖശിഖാന്തം എതിര്‍ക്കുന്നത് കര്‍ഷകപക്ഷത്ത് നില്‍ക്കുന്നവരല്ല. ഇത്തരത്തില്‍ കൃഷിരീതിയില്‍ മാറ്റം വരുത്തണമെന്ന് ആദ്യമായി പറഞ്ഞയാള്‍ ഗാഡ്ഗിലല്ല. ആധുനിക കാലത്ത് ജപ്പാനിലെ ഫുക്കുവോയും, അമേരിക്കയിലെ റേയ്ച്ചല്‍ കാര്‍സനുമൊക്കെ ഇതേ അഭിപ്രായക്കാരായിരുന്നു. ഇപ്പോള്‍ സുഭാഷ് പാലേക്കരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാമിംഗ് യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നതാണ്.
അങ്ങനെ സ്വന്തം ചെലവില്‍ രാസകൃഷി ഉപേക്ഷിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് ജൈവകൃഷിയിലേക്ക് തിരിയുന്നതിനാവശ്യമായ സഹായം നല്കണമെന്നാണ് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗാഡ്ഗിലിനെ എതിര്‍ക്കുന്ന റിയല്‍ എസ്റ്റേറ്റുകാര്‍ക്കോ പാറമടക്കാര്‍ക്കോ ഇത്തരത്തിലുള്ള സഹായങ്ങളൊന്നും ആവശ്യമില്ല. മണ്ണ് സംരക്ഷിക്കപ്പെടുകയും മണ്ണിന്റെ ആരോഗ്യം പുഷ്ടിപ്പെടുകയും ചെയ്യുമ്പോള്‍ കൃഷി അഭിവൃദ്ധിപ്പെടുകയും കര്‍ഷകന് നേട്ടമുണ്ടാകുകയുംചെയ്യും. അതുപോലെ വിഷരഹിതമായ കൃഷിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങള്‍ വേണ്ടത്ര ശ്രമമുണ്ടായാല്‍ വിലക്കൂടുതല്‍ ലഭിക്കുകയും ചെയ്യും. നഷ്ടമുണ്ടാകുന്നത് കീടനാശിനി കമ്പനികള്‍ക്ക് മാത്രമായിരിക്കും.
യഥാര്‍ത്ഥ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ വിമര്‍ശിക്കുന്ന ഒരു സംഗതി 30% ചരിവുള്ള സ്ഥലങ്ങളില്‍ വാര്‍ഷിക വിളകള്‍ പാടില്ല എന്ന നിര്‍ദ്ദേശത്തെ മാത്രമാണ്. ആ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ മിക്ക മേഖലയിലും ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ പറ്റാതാകും. ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി ചെയ്യുന്ന വാര്‍ഷിക വിളകൃഷി മണ്ണൊലിപ്പിന് കാരണമാകും എന്നതുകൊണ്ടാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. മണ്ണില്‍ പുതയിടീല്‍ നടത്തിക്കൊണ്ട് മണ്ണൊലിപ്പുണ്ടാകാതെ വാര്‍ഷിക വിളകള്‍ ചെരിവുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യാവുന്നതാണ്. അത്തരത്തില്‍ പുതയിടുന്നതിനുള്ള ധനസഹായം സര്‍ക്കാര്‍ ചെയ്യണമെന്നു മാത്രം. ഇത്തരത്തിലൊരു ഭേദഗതിയിലൂടെ പ്രസ്തുത നിര്‍ദ്ദേശത്തിലെ കര്‍ഷക വിരുദ്ധത ഇല്ലാതാക്കാവുന്നതാണ്. അതിനുപകരം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അപ്പാടെ എതിര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ കര്‍ഷക ദ്രോഹമാണ്. രാസവിള-കീടനാശിനികളുണ്ടാക്കുന്ന വരാനിരിക്കുന്ന വലിയ കാര്‍ഷിക തകര്‍ച്ചയുടെ ഇരകളാക്കപ്പെടുന്നവരെ മുന്‍നിര്‍ത്തി സ്ഥാപിതതാല്പര്യക്കാര്‍ നടത്തുന്ന സമരം യഥാര്‍ത്ഥത്തില്‍ കര്‍ഷക ദ്രോഹമാണ്. ഗാഡ്ഗില്ലും പരിസ്ഥിതിവാദികളും യഥാര്‍ത്ഥത്തില്‍ കര്‍ഷക പക്ഷത്താണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നത് ഭാവിയില്‍ കര്‍ഷകര്‍ക്ക് ദ്രോഹം ചെയ്യും. ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തന്നെയാണ് വേണ്ടത്. കര്‍ഷക രക്ഷയ്ക്കും നാടിന്റെ രക്ഷയ്ക്കും അത് അത്യാവശ്യമാണ്.




അഡ്വ. ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍
തീക്കോയി പി.ഒ.- 686580
Mob: 9447181316